പ്രകൃതിവിരുദ്ധപ്രവൃത്തികള്‍കൊണ്ട് വീണ്ടും വലയിലായിരിക്കുകയാണ് കൊക്ക-കോള കമ്പനി. പ്രാവുകളുടെ കാഷ്‌ഠം വീഴുന്നത് ഇല്ലാതാക്കാന്‍ ഇരുന്നൂറോളം പ്രാവുകളെ കൊന്നൊടുക്കിയതാണ് ഇത്തവണത്തെ ക്രൂരത. അഹമ്മദാബാദിനടുത്തെ ഗോബ്‌ലെജിലെ ഫാക്ടറിയിലാണ് സംഭവം. ഈ വാര്‍ത്ത വെള്ളിയാഴ്‌ച ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു. അഹമ്മദാബാദിലെ ആഷാ ഫൗണ്ടേഷനാണ് ആരോപണവുമായി രംഗത്തുവന്നത്. പ്രാവുകളെ കമ്പനി വലവെച്ചു പിടിക്കുകയാണ്. എന്നിട്ട് വടിയും കല്ലുമുപയോഗിച്ച് കൊല്ലും. ഹൈദരാബാദില്‍നിന്നുള്ള ഫൈവ് ഹണ്ടേഴ്‌സ് ആണ് പ്രാവുകളെ കൊന്നതെന്നും ആരോപണം വന്നു. പോലീസ് അഞ്ചുപേരെ അറസ്റ്റുചെയ്‌തിട്ടുണ്ട്. കമ്പനി വളപ്പില്‍ തന്നെ രണ്ടുപക്ഷികളുടെ ജഡം കണ്ടതാണ് സംഭവം വെളിച്ചത്തുവരാന്‍ കാരണമായത്. ഇത് പോലീസ് പോസ്‌റ്റ് മോര്‍ട്ടത്തിനയച്ചിട്ടുണ്ട്. അറസ്‌റ്റു ചെയ്‌തവരെ ജാമ്യത്തില്‍ വിട്ടിട്ടുണ്ട്.
കൊക്ക കോള കമ്പനിയിലെ പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ ഇക്കാര്യം സ്ഥിരീകരിച്ചതായും ഇക്കണോമിക്‌സ് ടൈംസ് പറയുന്നു. ആന്ധ്രയിലെയും മഹാരാഷ്ട്രയിലെയും ഫാക്ടറികളിലും ഈ രീതികളില്‍ കൂട്ടക്കൊലകള്‍ ചെയ്‌തിട്ടുണ്ടത്രെ. അതിക്രമിച്ചുവരുന്ന പക്ഷികളെ നിര്‍മാര്‍ജനം ചെയ്യാന്‍ സുരക്ഷിതവും എളുപ്പവുമായ മാര്‍ഗങ്ങളാണ് ഉപയോഗിക്കാറെന്നും ഇവര്‍ പറയുന്നു. പക്ഷേ ഇക്കുറി ഇതു നടന്നില്ല.
'ഉയര്‍ന്ന ഗുണനിലവാരവും ശുചിത്വവുമാണ് ഞങ്ങള്‍ക്ക് പ്രധാനം'- അങ്ങനെയാണത്രെ കൊക്ക കോള കമ്പനിയുടെ പ്രതികരണം. പ്രാവുകള്‍ വന്‍ ആരോഗ്യപ്രശ്‌നം ഉയര്‍ത്തുന്നുവെന്നും ഇവര്‍ പറയുന്നു. ഈ പക്ഷികളുടെ കാഷ്ടം വിനാശകരമാണെന്നും പല രോഗങ്ങള്‍ക്കും കാരണമാകുന്നുവെന്നും അവര്‍ പറയുന്നു.
ഇതു വന്നാലേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഹിന്ദുസ്ഥാന്‍ കൊക്ക-കോള ബിവറേജസ് അറിയിച്ചിട്ടുണ്ട്. അതേ സമയം ആഷാ ഫൗണ്ടേഷന്‍ ഇക്കാര്യത്തില്‍ പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ്.
Comments